11/04/2026
കുട്ടിയുടെ വല്യച്ഛൻ ആണെന്നാണ് പറയുന്നത്. അതായത് അച്ഛന്റെ മൂത്ത സഹോദരൻ ആയിരിക്കാം ഈ കാണുന്ന ശശി കുമാർ എന്ന വ്യക്തി.
അദ്ദേഹം കൊടുത്ത മറുപടിയിൽ 3- കാര്യങ്ങൾ ആണ് വളരെ shocking + striking
ആയി തോന്നിയത്.
1- മൃതദേഹം കണ്ടെടുത്ത ആ വ്യൂ പോയിന്റിൽ മറ്റുള്ളവരുടെ കണ്ണ് വെട്ടിച്ചു ഇതിന് മുന്നേ ഒരു തവണ അതെ പെൺകുട്ടി പോയിരുന്നു.
2- ബാരിക്കേഡ് മറി കടന്നു വ്യൂ പോയിന്റിന്റെ അറ്റത്ത് പോയി നിന്നു താഴെക്കുള്ള ഡെപ്ത് എത്ര എന്ന് നോക്കുന്ന കണ്ടു, അതോടെ എല്ലാവരും വഴക്കു പറഞ്ഞു കുട്ടിയെ തിരികെ ബാരിക്കെഡ് കടത്തി ഇപ്പുറം എത്തിച്ചു എന്നാണ് ഇദ്ദേഹം പറയുന്നത്.
3- ആ കുട്ടിക്ക് അങ്ങനെ പ്രത്യേകിച്ച് ഒന്നിനെയും പേടിയില്ല, അതങ്ങനത്തെ ഒരു പ്രത്യേക ടൈപ്പ് ആണ്.
മേൽ പറഞ്ഞ മൂന്നാമത്തെ ആ വാക്കുകൾ തന്നെയാണ് വീഡിയോയ്ക്ക് അവർ കൊടുത്തിരിക്കുന്നതും.
ഞാൻ ഓർക്കുന്നത് ഇത്രയും ദിവസം ആയി പലരും തിരിച്ചും മറിച്ചും ചോദിച്ചിട്ടും ഇവരൊക്കെ ഇതൊന്നും നേരത്തെ പറയാത്തത് എന്തുകൊണ്ടാണ് എന്നാണ്..
🌱പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന ഒരു 15- വയസുകാരി പെൺകുട്ടിയെ കുടുംബം കർണാടക ചിക്കമംഗ്ലൂർ ൽ വിനോദ യാത്രക്ക് കൊണ്ടുപോയി.
40- പേര് അടങ്ങുന്ന ആൾക്കാരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
കുട്ടിയെ കാണാനില്ല എന്ന് അറിഞ്ഞ നിമിഷം മുതൽ കിട്ടുന്നത് വരെ ഇവരിൽ പലരും പല തരത്തിലാണ് മറുപടി പറയുന്നത് കണ്ടത്.
കുട്ടിയെ തട്ടിക്കൊണ്ടു പോയി, മയക്കു മരുന്ന് സംഘം, ഭിക്ഷാടന മാഫിയ, കടക്കാർ etc എന്ന് തുടങ്ങി ഇവരൊക്കെ സംശയത്തിന്റെ മുൾ മുനയിൽ നിർത്തിയ ആൾക്കാർ ഏറെയാണ്.
ഏറ്റവും കഷ്ടമായി തോന്നിയത് സമ പ്രായക്കാരായ, അടുത്ത ബന്ധുക്കളായ ഒന്നോ രണ്ടോ പെൺകുഞ്ഞുങ്ങൾ ഈ ശ്രീ നന്ദ എന്ന കുട്ടിയുടെ കൂടെ വീഡിയോ എടുക്കാനും ഫോട്ടോ എടുക്കാനും ഒക്കെ കൂടെ എപ്പോഴും ഉണ്ടായിരുന്നു, അവരുടെ കൂടെ കണ്ടതിനു ശേഷമാണ് പിന്നീട് കാണാതായത് എന്നാണ് പറയുന്നത്.
അതിനാൽ ആ പെൺകുട്ടികൾ മുൻ വൈരാഗ്യത്തിൽ തള്ളിയിട്ടു കൊ*പ്പെടുത്തിയത് ആകാം, അബദ്ധത്തിൽ ശ്രീ നന്ദ വീണത് കണ്ടപ്പോൾ പേടിച്ചിട്ട് മിണ്ടാതെ പോയതായിരിക്കാം എന്നൊക്കെയാണ്.
ഒട്ടുമിക്ക വാർത്തകളുടെയും അടിയിൽ ഇതാണ് കമന്റ്. പല പല വാർത്തകൾ കാണുകയും കമന്റുകൾ വായിച്ചു നോക്കുകയും ചെയ്തവർക്ക് അറിയാം.
അപകടം നടന്ന ഉടൻ മുകളിൽ പറഞ്ഞ കാര്യങ്ങൾ പോലീസിനോട് ഇവർ പറഞ്ഞോ എന്ന് നമുക്ക് അറിയില്ല, കുറഞ്ഞ പക്ഷം കേരളത്തിൽ നിന്നുള്ള വാർത്താ ചാനലുകൾ ഇവരെ സമീപിച്ചപ്പോൾ എങ്കിലും ശ്രീ നന്ദ എന്ന പെൺകുട്ടി ഇതിനു മുന്നേ ആ ബാരിക്കേഡ് മറി കടന്നു പോയിരുന്നു എന്ന് പറയേണ്ടിയിരുന്നു.
ഇതിപ്പോൾ സകല മീഡിയകളിലും സോഷ്യൽ മീഡിയകളിലും അത് ഉപയോഗിക്കുന്ന പലരുടെയും കൈകളിലും ആ പെൺകുട്ടികളുടെ ചിത്രങ്ങളും വിഡിയോകളും എത്തി കഴിഞ്ഞു.
എന്തിന്റെ പേരിലായാലും മീഡിയക്കാർക്കോ / മറ്റ് സോഷ്യൽ മീഡിയയിലോ മൈനറായ (മൈനർ ആണെങ്കിലും അല്ലെങ്കിലും )പെൺകുട്ടികളുടെ വീഡിയോ + ചിത്രങ്ങൾ നൽകരുതായിരുന്നു. പല മീഡിയക്കാർക്കും മറ്റ് വ്യക്തികൾക്കും ഒക്കെ ചാനൽ റേറ്റിങ് കൂട്ടാൻ മാത്രമായിരിക്കും ഇതോക്കെ ആവശ്യം ഉള്ളത്.
കേസ് അന്വേഷണത്തിന് കർണാടക + കേരള പോലീസിന്റെ കൈവശം മാത്രം ഏൽപ്പിക്കേണ്ടതായിരുന്നു ആ പെൺകുട്ടികൾ കൂടി ഉൾപ്പെടുന്ന വീഡിയോ + ചിത്രങ്ങൾ ഒക്കെയും.
പോസ്റ്റ്മോർട്ടം നടത്തി പ്രാഥമിക നിഗമനം എന്ന തരത്തിൽ തലയുടെ വലതു വശത്തു ഏറ്റ മാരകമായ injury - യാണ് മരണ കാരണം എന്നാണ് പുറത്തു വരുന്നത്. അത് 1500- അടി താഴ്ചയിലേക്ക് വീണപ്പോൾ ഏറ്റ പരിക്ക് കൊണ്ടാകാം എന്നതാണ് പുറത്തു വരുന്ന വാർത്തകൾ.
ഇനി പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൃത്യമായി വരുമ്പോൾ, ഇതേ കാരണം തന്നെ, അതായത് ഉയരത്തിൽ നിന്ന് വീണ ആഘാതം മൂലമുണ്ടായ പരിക്കാണ് മരണ കാരണം എന്ന് തന്നെ വന്നാലും ഒരു പ്രശ്നം നില നിൽക്കും.
കാരണം ആ ഏരിയയിൽ എങ്ങും cctv - ഇല്ല. അതുകൊണ്ട് തന്നെ ശ്രീ നന്ദയുടെ മരണ കാരണം എങ്ങനെ എന്ന് വ്യക്തത ആധികാരികമായി ഉണ്ടാകില്ല.
ഇനിയാണ് മുകളിൽ സൂചിപ്പിച്ച പ്രശ്നം വരുക.
മൈനറായ കൂടെ ഉണ്ടായിരുന്ന കുട്ടികൾ സ്വാഭാവികമായും പലരുടെയും നോട്ടപ്പുള്ളി ആകും. നാട്ടുകാരുടെയും കൂട്ടുകാരുടെയും സകല ബന്ധു - സ്വന്തക്കാരുടെയും അയൽക്കാരുടെ കയ്യിലും ശ്രീ നന്ദയുടെ അവസാന നിമിഷങ്ങളിൽ ഇവർ ഉണ്ടായിരുന്ന വീഡിയോ ഉണ്ട്.
കുറച്ചു ദിവസങ്ങൾ ആയി " ആ കൂടെ ഉണ്ടായിരുന്ന പെൺകുട്ടികളെ നല്ലതുപോലെ ചോദ്യം ചെയ്‌താൽ സത്യം പുറത്തു വരും " എന്ന തരത്തിലാണ് പലരും അഭിപ്രായം പറയുന്നത്.
ഒന്നൊന്നര മാസം കൂടി കഴിഞ്ഞാൽ ഈ കുട്ടികൾ ദിവസേന സ്‌കൂളിലേക്ക് പോകേണ്ടി വരികയും എല്ലാവരെയും നിരന്തരം ഫേസ് ചെയ്തു ജീവിക്കേണ്ടി വരുന്ന അവസ്ഥയിൽ ഉണ്ടാകുന്ന സമ്മർദ്ദം എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.
ഇന്നത്തെ ന്യൂ ജൻ കുട്ടികൾക്ക് അവരുടെ പീയർ ഗ്രൂപ്പ് നൽകുന്ന സമ്മർദ്ദം തന്നെ അവരെക്കൊണ്ട് താങ്ങാൻ ആകില്ല എന്നിരിക്കെയാണ് ഇത്തരം കാര്യങ്ങൾ കൂടി കടന്നു വരുന്നത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൂർണ്ണമായും പുറത്തു വന്ന് കഴിഞ്ഞു, അന്വേഷണം അവസാനിച്ച ശേഷം നിരപരാധികളായ കുട്ടികളാണ് എന്ന് തെളിയുമ്പോൾ കുട്ടികളുടെ മാതാപിതാക്കൾ ആ കുട്ടികളെ നല്ലൊരു കൗൺസിലിംഗ് നൽകാൻ വേണ്ട നടപടി ക്രമങ്ങൾ ചെയ്യുക.
സോഷ്യൽ മീഡിയ പ്രഷർ അവർക്ക് ഒരുപക്ഷെ അറിയാൻ സാധിച്ചില്ല എങ്കിലും , തലേ ദിവസം വരെ ഒന്നിച്ചു കൂടെ ഉണ്ടായിരുന്ന കൂടപ്പിറപ്പ് നഷ്ടപ്പെട്ട വേദന ഉണ്ടാകും, അതിന്റെ കൂടെ ഇനിയങ്ങോട്ട് ഈ വിഷയത്തെ കുറിച്ച് മുന്നോട്ട് ഉണ്ടാകുന്ന ചോദ്യങ്ങളെ നേരിടാനും അത് ഉപകരിക്കും.
Sankari ✍️