21/09/2018
തോട്ടുങ്കരപ്പോതി
സുമേഷ് പെരുവണ്ണാൻ, തളിയിൽ
നാടുവാഴിയുടെ കല്‍പനയാല്‍ മരണം വരിക്കേണ്ടി വന്ന സ്‌ത്രീയെ പിന്നീട് പ്രേതക്കോല വിധിയില്‍ കെട്ടിയാടിയതാണ് തോട്ടുങ്കര ഭഗവതിയുടെ പുരാവൃത്തമായി പറയപ്പെടുന്നത്. ഭർത്താവും പന്ത്രണ്ടും മക്കളും മരിച്ചൊഴിഞ്ഞ ദുഖത്തില്‍ രാമായണ പാരായണം ചെയ്‌ത് മനശ്ശാന്തി നേടാന്‍ ശ്രമിച്ച ഒരമ്മയെ പറ്റി കേട്ടറിഞ്ഞ കോലത്തുനാടു വാഴുന്നുടയവർ ആളെവിട്ട് അവരെ തന്റെ അടുത്തേക്ക് വരുത്തിക്കുന്നു. തന്റെ ഇംഗിതമറിയിച്ച നാടുവാഴിയോട് ഈ ജന്‍മത്തിലെ ആഗ്രഹങ്ങളെല്ലാം അവസാനിച്ചതണെന്നു ആ അമ്മ പറയുന്നു. തന്റെ ദുഖം മറക്കാനാണ് രാമായണപാരായണം നടത്തുന്നതെന്നും അവർ നാടുവാഴിയെ അറിയിച്ചു. അത്ര വലിയ ദുഖം ഉണ്ടെങ്കില്‍ അതൊന്നു കാണട്ടെയെന്നു നാടുവാഴി കല്‍പ്പിച്ചു.
ഒരുപിടി പച്ചനെല്ലും ഒരു പുതുക്കലവും നല്‍കുകയാണെങ്കില്‍ കാട്ടിത്തരാമെന്നു ആ അമ്മ മറുപടി നല്‍കി. പുതുക്കലത്തില്‍ പച്ചനെല്ലിട്ട് മാറത്തുവച്ച് നെല്ല് മലരാക്കി കാട്ടി അവർ തന്റെ ഉള്ളിലെ താപം നാടുവാഴിക്ക് മനസ്സിലാക്കി കൊടുത്തു. അത്രയും ശക്‌തിയുള്ള സ്‌ത്രീയെ ഇനി ജീവിക്കാന്‍ അനുവദിക്കരുതെന്നു മനസ്സില്‍ ഉറപ്പിച്ച നാടുവാഴി അവരെ കൊന്നുകളയാന്‍ കല്‍പ്പിക്കുന്നു. ഒറ്റമുണ്ടുടുപ്പിച്ച് അരയില്‍ അഗ്‌നിയും തലയില്‍ നെരിപ്പോടും വെച്ച് വളപട്ടണം പുഴയില്‍ ചങ്ങാടത്തില്‍ ഒഴുക്കി വിട്ടു.
തൻ്റെ യോഗശക്തിയാൽ മറുകരയണഞ്ഞ സ്‌ത്രീ പാപ്പിനിശ്ശേരി കാക്കരത്തോട്ടില്‍ തീയണച്ചു. കാക്കരത്താടിനടുത്ത് കരിക്കണ്ടനമ്പലം തണലില്‍ വിശ്രമിച്ചു. അവിടെനിന്നും കോലത്തു വയലാലെ വരുംവഴി മുല്ലപ്പള്ളി തറവാട്ടില്‍ ദീപം കണ്ടു അവിടേക്ക് ഓടിക്കയറി. തറവാട്ടമ്മയോട് ഒടുക്കാന്‍ തുകലിനും കുടിക്കാന്‍ വെള്ളത്തിനും ആവശ്യപ്പെട്ടു. അപ്രകാരം ചെയ്‌ത തറവാട്ടമ്മയില്‍ സംപ്രീതയായ ഭഗവതി മുല്ലപ്പള്ളി തറവാട്ടിലെ പടിഞ്ഞാറ്റയില്‍ കുടികൊണ്ടു. തുടർന്ന് എരുവേശ്ശി കുറിച്ച്യാക്കലും നാലു ദേവസ്വങ്ങളിലും സ്ഥാനം നേടി. ശേഷം പാപ്പിനിശ്ശേരി പുതിയകാവാധാരമായി നാട്ടുപരദേവതയോട് വായും മനസ്സും
ചേർന്ന് പ്രധാന ദേവതയായി കുടികൊണ്ടു. കാണാന്‍ ഇമ്പമില്ലാത്ത പറച്ചിതലച്ചിയാണെങ്കിലും വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന, വന്ദിച്ചവർക്ക് വരത്തെ കൊടുക്കുന്നവളാണ് താനെന്നു ഭഗവതിയുടെ വാചാൽ.
കടപ്പാട് തെയ്യക്കോലം