24/02/2018
കാണാതായവരെ തേടിയാണ് തേക്കടിയിലെ ആ കരകൗശല കടയിൽ കയറിയത്. കയറിയപ്പോൾ മുതൽ ശ്രദ്ധ പിടിച്ചുപറ്റിയത് മനോഹരമായി പെയിന്റ് ചെയ്ത് അടുക്കിവച്ച വസ്ത്തുക്കളാണ്. ഗ്ലാസ്,പെട്ടി മുതൽ കളർഫുൾ ആന വരെ ഉണ്ട്. പഷ്മീന എന്നെഴുതിവച്ച ഷാളുകളാണ് വസ്ത്രങ്ങൾ നോക്കാൻ പ്രേരിപ്പിച്ചത്. വില കേട്ടപ്പോൾ ഇത് ശരിക്കും കാശ്മീർ സോഫ്റ്റ് ഗോൾഡ് തന്നെ ആണോ എന്ന് തോന്നി, വില വളരെ കുറവായത് പോലെ. അങ്ങനെ ഇരിക്കുമ്പോൾ അനിയത്തിക്ക് എന്തേലും വാങ്ങിയാലോ എന്ന് തോന്നി. എല്ലാരും കൂടെ കാണിച്ചു തന്ന ഒരു പാന്റ് വാങ്ങി,(അതിലും നേവി ബ്ലൂ തിരഞ്ഞെടുത്ത അച്ചൂനെ സമ്മതിച്ച്). അച്ചുവും, നന്ദയും ചേർന്ന് ഹിന്ദിയിൽ നടത്തിയ വിഫലമായ വിലപേശലുകൾക്കൊടുവിലാണ് ബില്ലിംഗ് കൗണ്ടറിൽ വരുന്നത്. അവിടെ മുഴുവൻ മനോഹരമായ കമ്മലുകൾ ഇരിക്കുന്നു. കല്ലും, മെറ്റലും എല്ലാം ചേർന്ന് കൂടുതലും ഒരു നോർത്തിന്ത്യൻ സ്റ്റൈൽ.
എല്ലാം കൂടെ കണ്ടപ്പോൾ ഒരു ഫോട്ടോ എടുത്താൽ കൊള്ളാം എന്നുതോന്നി.
കമ്മലുകൾക്ക് മുകളിലെ ഷെൽഫിൽ ഒരു പെൺകുട്ടി അതിമനോഹരമായ വസ്ത്രം ധരിച്ച്‌നിൽക്കുന്ന ഒരു ഫോട്ടോ കണ്ടു. വെറുതെ ഒരു ആചാരം പോലെ നന്നായിട്ടുണ്ട് എന്ന് അറിയാവുന്ന ഇന്ഗ്ലീഷിൽ പറഞ്ഞൊപ്പിച്ചു. )വീണ്ടും കാണുമെന്ന് ഒരുറപ്പും ഇല്ലാത്തൊരാളോട് എന്ത് ഗ്രാമർ നോക്കാനാണല്ലേ). പക്ഷെ അത് കാശ്മീരി ട്രൈബൽ വെയർ ആണെന്ന് കേട്ടപ്പോൾ ശരിക്കൊന്ന് ഞെട്ടി. ഞാൻ കാണുകയും കേൾക്കുകയും ചെയ്ത ട്രൈബൽ വെയറുകൾക്ക് ഒന്നും ഇത്ര ഭംഗി ഉണ്ടായിരുന്നില്ല,(ഏതോ വിവാഹവസ്ത്രം എന്നായിരുന്നു എന്റെ ചിന്ത).
പിന്നീട് എന്റെ ചോദ്യം സാധാരണ പോലെ കേരളത്തെ പറ്റിയുള്ള അഭിപ്രായം ആണ്. മറ്റുള്ളവർ നമ്മുടെ നാടിനെക്കുറിച്ച് നല്ലത് പറഞ്ഞു കേൾക്കാൻ ഒരു സുഖമാണല്ലോ. അപ്പോൾ അദ്ദേഹം എന്റെ നേരെ ഒരു തിരിച്ചറിയൽ രേഖ നീട്ടി. അദ്ദേഹം ഒരു സർക്കാർ എഞ്ചിനീയർ ആണ്. കേരളത്തിലെ കട അദ്ദേഹത്തിന്റെ ചേട്ടന്റേത് ആണ്. രണ്ടു മാസം അവധിക്ക് ചേട്ടൻ നാട്ടിൽപോയി അനിയൻ വരുന്നതാണ്. എല്ലാവർഷവും വരാറുണ്ടെന്നും കേരളം ഇഷ്ടമാണെന്നും കേട്ടപ്പോൾ സന്തോഷമായി.
അദ്ദേഹത്തിന്റെ പേര് ആസിഫ് എന്നാണ്.
ഞങ്ങളുടെ ക്യൂരിയോസിറ്റി കണ്ടിട്ടാവണം അദ്ധേഹത്തിന്റെ നാടിന്റെയും വീടിന്റെയും കുടുംബത്തിന്റെയുമെല്ലാം ഫോട്ടോ ഞങ്ങൾക്ക് കാണിച്ച് തന്നു. ഒരു സ്കീയിങ് വിദഗ്ധൻ കൂടിയാണ് ആസിഫ്. മെഡിസിന് പഠിക്കുന്ന സഹോദരിയെക്കുറിച്ച് പറയാനും ഫോട്ടോ കാണിച്ച്തരാനും വലിയ ഉത്സാഹം കാണിച്ചു, നിങ്ങൾ കേൾക്കുന്ന അരക്ഷിതാവസ്ഥയുടെ കാശ്മീരിനപ്പുറം മറ്റൊരു കാശ്മീർ ഉണ്ടെന്ന് പറയുന്ന പോലെ.
കരകൗശല വസ്‌തുക്കളെല്ലാം അവിടെ തന്നെ പെയിന്റ് ചെയ്തതാണെന്ന് പറഞ്ഞിട്ട് ഞങ്ങൾ വിശ്വസിക്കില്ല എന്ന് തോന്നിയിട്ടാവും, ചേട്ടന്റെ പണി ആയുധങ്ങളെല്ലാം ഞങ്ങളേ കാണിച്ച് ബോധ്യപ്പെടുത്തി തന്നു.
കാശ്മീർ വിവാഹത്തിന്റെ പ്രൗഢി, ചടങ്ങുകൾ എല്ലാം സ്വന്തം വിവാഹ ഫോട്ടോ വച്ച് കാണിച്ചു വിശദമാക്കിത്തരികയും, ഇവിടുത്തെ ചടങ്ങുകളെക്കുറിച്ചറിയാൻ കൗതുകം കാണിക്കുകയും ചെയ്തു.
ബോട്ടണി പഠിക്കുന്നവരാണെന്ന് പറഞ്ഞപ്പോൾ ഞങ്ങളെ കാശ്മീർ കാണാൻ ക്ഷണിക്കുകയും, ആഗോളതാപനം മൂലം ഐസ് ഉരുകിമാറി പ്രത്യക്ഷപ്പെടുന്ന പുതിയ ചെടികളെ കുറിച്ച് പഠിക്കാനുള്ള അവസരം ചൂണ്ടിക്കാണികുകയും ചെയ്തു.
അവസാനമായി ആസിഫ് ചോദിച്ചത് മലയാളം പഠിക്കാൻ എത്രനാളെടുക്കും എന്നാണ്. പക്ഷെ മലയാളികളുമായി സംവധിച്ച് പഠിക്കാൻ സമയവും അവസരവും കിട്ടുന്നില്ലെന്നതും ആസിഫിനെ സങ്കടപ്പെടുത്തുന്നു.
ഒടുക്കം കടയിലെ വസ്‌തുക്കൾക്കൊപ്പം ആസിഫിനൊപ്പം ഒരു സെൽഫിയും എടുത്തിട്ടാണ് തിരിച്ചിറങ്ങിയത്.