30/12/2025
LIFE IS BEAUTIFUL ❤️
ആഗ്രഹങ്ങളാണ് ജീവിതത്തിനെ മുന്നിലേക്ക് നയിക്കുന്നതെന്ന് വിശ്വസിക്കുവാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് സ്വന്തമായി ഒരു വീട്. പഠിത്തമെല്ലാം കഴിഞ്ഞ് 2013ലാണ് സ്ഥിരമായി ഒരു ജോലി തരപ്പെടുന്നത്. അന്നുമുതൽ ഇന്നുവരെ എടുത്തു നോക്കിയാൽ അഞ്ച് തവണയാണ് വീട് എന്ന ആഗ്രഹത്തിന്റെ പുറകെ ഇറങ്ങിത്തിരിച്ചിരുന്നത്.
2014ൽ സിബിൽ സ്കോർ കുറവായതിനാൽ ഹോം ലോൺ തരാൻ ഒരു ബാങ്കും തയ്യാറാവാത്തതിനാലാണ് ആദ്യമായി ഈ ആഗ്രഹം സാധിക്കാതെപോയത്. എഡ്യുക്കേഷണൽ ലോൺ ലോക് അദാലത്ത് വഴി സെറ്റിൽമെന്റിൽ ക്ലോസ് ചെയ്തതുകൊണ്ട് സിബിൽ സ്കോർ കുറഞ്ഞുപോയിരുന്നു. പിന്നീട് ഭേദപ്പെട്ട ഒരു സ്കോറിൽ എത്താൻ പല വഴികളും സ്വീകരിച്ച് 2018ൽ ഒരിക്കൽ കൂടെ ലോണിനായി ബാങ്കുകളെ സമീപിച്ചു. നാഷണലൈസ്ഡ് ബാങ്കുകൾ എല്ലാം അപ്പോഴും ലോൺ തരാൻ തയ്യാറായിരുന്നില്ല. ഒടുവിൽ HDFC ലോൺ തരാമെന്ന് സമ്മതിച്ചു. എല്ലാം ശരിയായി വന്നപ്പോഴാണ് മഹാ പ്രളയത്തിൻറെ കടന്ന് വരവ്. പ്രളയം നല്ല രീതിയിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയതിനാൽ വീണ്ടും തിരുവല്ലയിൽ വീടുവയ്ക്കാൻ ധൈര്യം വന്നില്ല. അങ്ങനെ 2019ൽ മൂവാറ്റുപുഴയിൽ പ്രളയം ബാധിക്കപ്പെടാത്ത മറ്റൊരു സ്ഥലം വാങ്ങി അവിടെ വീട് പണിയാൻവേണ്ട ഒരുക്കങ്ങൾ തുടങ്ങി. പാപി ചെല്ലുന്നിടം പാതാളം എന്ന് പറയുന്ന പോലെ വാങ്ങിയ വസ്തുവിന്റെ ഡോക്ക്യുമെന്റ്സിലെ ഒരു പ്രശ്നം കാരണം വീടുപണി തുടങ്ങാൻ പറ്റാതെ ആ ആഗ്രഹം വീണ്ടും നീണ്ടു പോയി. ഒടുവിൽ അച്ഛൻറെ ആഗ്രഹപ്രകാരം തിരുവല്ലയിൽ തന്നെ വീട് വയ്ക്കാൻ 2022ൽ തീരുമാനിച്ചു. ലോണും, പ്ലാനും, എല്ലാം ശരിയായി പണി തുടങ്ങാൻ ഇരുന്നപ്പോഴായിരുന്നു അച്ഛൻറെ മരണം. അങ്ങനെ നാട്ടിൽ വീട് വെച്ചാൽ വീട്ടിൽ താമസിക്കാനോ, വീട് നോക്കാനോ ആരുമില്ല എന്നതുകൊണ്ട് ജനിച്ചു വളർന്ന നാട്ടിൽ ഒരു വീട് എന്ന സ്വപ്നം പൂർണമായി ഉപേക്ഷിച്ചു. 2023ല്‍ ജിപ്പ്മറിൽ ദിവ്യയ്ക്ക് ജോലി ശരിയായപ്പോഴാണ് എന്തുകൊണ്ട് പോണ്ടിച്ചേരിയിൽ വീട് വെച്ച് സെറ്റിൽ ആയിക്കൂടാ എന്ന് ചിന്തിച്ചു തുടങ്ങിയത്. അങ്ങനെ 2023 നവംബറിൽ കോൺട്രാക്ടർ അജുവിന്റെ മേൽനോട്ടത്തിൽ തുടങ്ങിയ വീടുപണി 2024 ഡിസംബർ 30ന് പൂർത്തിയാക്കി താമസം തുടങ്ങി. ആഗ്രഹിച്ചതുപോലെ തന്നെ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചിട്ട് ഇന്നേക്ക് ഒരു വർഷം തികഞ്ഞിരിക്കുന്നു. ഇന്ന് ഈ സന്തോഷം നിങ്ങളോട് പങ്കുവയ്ക്കുമ്പോൾ ഞാൻ ഏറ്റവും കടപ്പെട്ടിരിക്കുന്നത് വീട് എന്ന ആഗ്രഹം മനസ്സിലേക്ക് ആദ്യമായി കൊണ്ടുവന്ന അച്ഛനോടും, ഈ ആഗ്രഹം പൂർണമാക്കാൻ കൂടെ നിന്ന ദിവ്യയോടുമാണ്.