13/10/2022
അയാൾ തെല്ലൊരു ഭയത്തോടെ ചുറ്റും നോക്കി. റെയിൽവേസ്റ്റേഷൻ ഏതാണ്ട് വിജനമായിരിക്കുന്നു. വെളുക്കുന്നതുവരെ ഇനി വണ്ടിയൊന്നുമില്ല
*****************************
പകലോൻ അസ്തമിച്ച ആ സന്ധ്യാ നേരത്ത് തെരുവിന്റെ വീഥിയിലൂടെ അയാൾ നടക്കുകയാണ്. മുഷിഞ്ഞ വേഷം, നരച്ച താടി, ജഡ പിടിച്ച മുടി, കയ്യിൽ ഒരു ചുക്കി ചുളിഞ്ഞ ബാഗ്...ആരെയും ശ്രദ്ധിക്കുന്നില്ല.. കണ്ണുകളിൽ രോഷം ആളി കത്തുന്ന പോലെയുണ്ട്... ശരീരം നന്നായി വിയർക്കുന്നുണ്ട്..
നേരം വെളുക്കും മുമ്പ് ഡൽഹിയിൽ എത്തണം. തന്റെ കുടുംബത്തെ കണ്ടുപിടിക്കണം. അച്ഛനും അമ്മയും ജീവിച്ചിരിപ്പുണ്ടോ എന്നൊന്നും അറിയില്ല. എങ്കിലും തനിക്ക് പോയേ പറ്റൂ. അതിനുമുമ്പ് തന്റെ ലക്ഷ്യം നേടണം. ചിന്തകൾ കാടു കയറാൻ തുടങ്ങി. ആരോടോ ഉള്ള വാശിക്കുമേൽ അന്ന് തിരുവനന്തപുരത്തേക്ക് ട്രെയിൻ കയറുമ്പോൾ കയ്യിൽ ഉണ്ടായിരുന്നത് ഇതേ മുഷിഞ്ഞ ബാഗ് തന്നെയായിരുന്നു. അയാൾ ഓർക്കാൻ തുടങ്ങി. 150 രൂപ, ഒരു വെള്ളത്തിന്റെ കുപ്പി, ഒരു ജോഡി ഡ്രസ്സ്.. പകലിലും രാത്രിയിലും അലഞ്ഞുതിരിഞ്ഞു നടന്ന നാളുകൾ. ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ടി പലരോടും യാചിച്ചു. എല്ലാവരും ആട്ടിയോടിക്കപ്പെട്ടപ്പോൾ അതിജീവനത്തിനുവേണ്ടി മറ്റൊരു വഴി തിരഞ്ഞെടുത്തു. അധികമാരും പോകാത്ത വഴി. മോഷണം പിടിച്ചുപറി തുടങ്ങി കള്ളും കഞ്ചാവും പെണ്ണും എല്ലാം അയാളുടെ ലഹരിയിൽ വീണുപോയി. ആയുസ്സിന്റെ നല്ലകാലം മുഴുവൻ ഈ നാട്ടിൽ കഴിഞ്ഞതുകൊണ്ട് സകല തെരുവുകളും വഴികളും റോഡുകളും അയാൾക്ക് മനപ്പാഠമായിരുന്നു. നിവൃത്തികേടുകൊണ്ട് ചെയ്തു പോയതാണെങ്കിലും അയാൾ ചെയ്യുന്നതു മുഴുവൻ മോശമായതിനാൽ ഒരാൾക്കും അയാളോട് ഒട്ടും ഇഷ്ടം ഉണ്ടായിരുന്നില്ല. എന്നാൽ ഒരാൾ മാത്രം അയാൾക്ക് തുണയായി വന്നു. അയാളുടെ കുറ്റങ്ങളെയും കുറവുകളെയും അംഗീകരിച്ചുകൊണ്ട് തന്നെ അയാളുടെ കൂടെ ജീവിച്ചു. ജീവിതത്തിന് ഒരു അർത്ഥം അയാൾ അതിലൂടെ കണ്ടെത്തി. എന്നാൽ ഇന്ന് ചെറിയൊരു തെറ്റിദ്ധാരണയുടെ പേരിൽ അയാൾ ഒറ്റക്കായിരിക്കുന്നു.ഇനിയും ഇവിടെ ജീവിക്കാൻ സാധ്യമല്ല. ചിന്തകൾ വീണ്ടും അയാളെ പിടിച്ചു കുലുക്കാൻ തുടങ്ങി. കാലം എത്രയോ മാറിയിരിക്കുന്നു. ഇന്ന് അമ്പതിയാറു വയസ്സായി. കയ്യിൽ അതേ മുഷിഞ്ഞ ബാഗുമായി നാട്ടിലേക്ക് മടങ്ങുമ്പോൾ അതിനകത്തുള്ള വസ്തുക്കൾക്ക് മാത്രം മാറ്റം വന്നിരിക്കുന്നു. മൂർച്ചയുള്ള ഒരു പേന കത്തി, ഒരു തോർത്തുമുണ്ട്, ഒരു ചുറ്റിക, കുറച്ച് ലഹരി വസ്തുക്കൾ..
റോഡ് തിരിഞ്ഞ് അയാളിപ്പോൾ റെയിൽവേ സ്റ്റേഷനിൽ എത്തി. അവിടെ യാത്രക്കാർ ഒരുപാട് ഇല്ലെങ്കിലും അവിടെയും ഇവിടെയുമായി ആളുകൾ ഉണ്ടായിരുന്നു. അയാളുടെ കണ്ണുകൾ ആരെയോ പരതുന്നുണ്ട്.. നടത്തത്തിന് ധൃതി കൂടി. " യാത്രക്കാരുടെ ശ്രദ്ധക്ക്... തിരുവനന്തപുരം മുതൽ ഡൽഹി വരെ പോകുന്ന രാജധാനി എക്സ്പ്രസ്സ് അല്പസമയത്ത്തിനകം പ്ലാറ്റ്ഫോം നമ്പർ രണ്ടിൽ എത്തിച്ചേരുന്നതാണ്". റെയിൽവേ സ്റ്റേഷനിൽ അറിയിപ്പ് വന്നു. അയാൾ ധൃതയിൽ ആരെയോ തിരയുന്നുണ്ട്. ഒടുവിൽ അയാളുടെ കണ്ണുകൾ അവളിൽ പതിച്ചു നിന്നു. നീണ്ട മുടിയുള്ള മഞ്ഞ ചുരിദാർ ധരിച്ച് മെലിഞ്ഞ വെളുത്ത സുന്ദരിയായ 35 നോട് അടുത്ത് പ്രായം തോന്നിക്കുന്ന ഒരു യുവതി. അയാൾ ആ തിരക്കിനിടയിലും ആരും അറിയാതെ അവളുടെ പിന്നിലൂടെ നടന്നു.
വലിയ ശബ്ദത്തോടെ ട്രെയിൻ പ്ലാറ്റ്ഫോമിൽ വന്നു നിന്നു. ആളുകൾ കയറാൻ തുടങ്ങി. അവൾ ആ ട്രെയിനിന്റെ രണ്ടാം കയറി. അവളുടെ കൂടെ അയാളും കയറി. പക്ഷേ അവൾ അറിഞ്ഞിരുന്നില്ല അയാൾ അയാൾ അവളെ പിന്തുടരുന്ന കാര്യം. ഇപ്പോൾ ഏകദേശം 11 മണി ട്രെയിൻ വലിയ ശബ്ദത്തോടെ ഓടിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ യാത്രക്കാരും കുറവാണ്.. ഏറിവന്നാൽ ഒന്നോ രണ്ടോ ആളുകളുണ്ട് അവരൊക്കെയും ഉറക്കത്തിലും ആണ്. വിൻഡോ സീറ്റിന് അരികിലായി അയാളിരുന്നു തൊട്ടപ്പുറത്തെ രണ്ടു സീറ്റുകൾക്കപ്പുറം അവളും ഉണ്ടായിരുന്നു. പിന്നീടുള്ള അയാളുടെ നീക്കങ്ങൾ വളരെ ആസൂത്രിതമായിരുന്നു. ട്രെയിനിൽ ഇപ്പോൾ ആരുമില്ല. അവളും ഉറക്കത്തിന്റെ ആഴങ്ങളിലേക്ക് വീണു പോയിരിക്കുന്നു. ഇതാണ് അയാൾ കാത്തിരുന്ന സമയം. പതിയെ തന്റെ ബാഗ് തുറന്നു. തിളക്കമുള്ള മൂർച്ചയേറിയ ആ കത്തിയിലേക്ക് ഒരു പ്രാവശ്യം അയാൾ ഒന്ന് നോക്കി. അയാളുടെ രക്തയോട്ടം കൂടാൻ തുടങ്ങി. കൈകൾ വിറക്കാൻ തുടങ്ങി. കണ്ണുകളിൽ രോഷാഗ്നി പടർന്നു. അയാൾ ഇരുന്നിടത്തുനിന്നും മെല്ലെ എഴുന്നേറ്റു. പതിയെ അവൾ ക്കരികിലെത്തി. കയ്യിൽ ഉണ്ടായിരുന്ന കത്തി ആഞ്ഞൊന്നു വീശി.. പിന്നെയൊന്നും നോക്കിയില്ല ഒറ്റക്കുത്ത്. കത്തിയുടെ പകുതിയിലധികവും കൃത്യം അവളുടെ കഴുത്തിൽ ആണ്ടു പോയി. കുത്തിയ അതേ സ്പീഡിൽ അയാൾ കത്തി വലിച്ചെടുത്തു. ഹാ എന്നൊരു ശബ്ദത്തോടെ അവൾ മറിഞ്ഞുവീണു. രക്തം ധാരധാരയായി ഒഴുകാൻ തുടങ്ങി. ട്രെയിൻ ഏകദേശം അടുത്ത സ്റ്റേഷനോട് അടുത്തു. അയാൾ രക്തക്കറ പിടിച്ച ആ കത്തിയുമായി ഡോറിനരികിലേക്ക് ചെന്നു. സ്റ്റേഷനിൽ എത്തിയതും ചാടിയിറങ്ങി.
തന്നെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ പേടിയോടെ അയാൾ ചുറ്റും നോക്കി. എങ്കിലും അയാളുടെ മനസ്സിൽ സന്തോഷം നിറഞ്ഞാടിയിരുന്നു. കൂടെ നിന്നവൾ ചെറിയൊരു തെറ്റിദ്ധാരണ കൊണ്ട് തന്നെ സംശയിച്ചപ്പോൾ തെറ്റ് തിരുത്തി കൊടുത്തിട്ടും മനസ്സിലാക്കാത്ത കാമുകിയെ കൊന്ന സന്തോഷം... അയാൾ പൊട്ടിച്ചിരിച്ചു..തന്റെ ലക്ഷ്യം വിജയിച്ചിരിക്കുന്നു. നാളെ പത്രങ്ങളിൽ വാർത്ത വരും. അതിനുമുമ്പ് ഇവിടം വിട്ടു പോകണം. ഒരിക്കലും ആരും തന്നെ തിരിച്ചറിയരുത്. ഇനി ഈ നാട്ടിലേക്കൊരു മടക്കമില്ല. അയാൾ തെല്ലൊരു ഭയത്തോടെ ചുറ്റും നോക്കി. റെയിൽവേ സ്റ്റേഷൻ ഏതാണ്ട് വിജനമായിരിക്കുന്നു. വെളുക്കുന്നതുവരെ ഇനി വണ്ടിയൊന്നുമില്ല...
Jasliya K
Pandikkad