13/06/2026
കോഴിക്കോട്: യുഡിഎഫ് സർക്കാറിനെതിരെയും കോണ്‍ഗ്രസിനെതിരെയും ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇന്ത്യ മുന്നണിയില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നത് അവരെ കുറിച്ച് വ്യാമോഹം ഉള്ളതുകൊണ്ടല്ലെന്നും ബിജെപി യെ അധികാരത്തില്‍ നിന്നും ഒഴിവാക്കാനാണ് സഹകരണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.ഇന്ത്യ മുന്നണിയുടെ രൂപീകരണത്തില്‍ ഇടതു പക്ഷം വലിയ പങ്കു വഹിച്ചു. അധികാരത്തിനു വേണ്ടിയുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ ഇന്ത്യ മുന്നണിയളയുടെ തുടക്കം മുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നു. ചില വിട്ടു വീഴ്ചകള്‍ ചെയ്യുക എന്നതാണ് മുന്നണിയില്‍ പ്രധാനമാണ്. കോണ്‍ഗ്രസ് കാണിച്ച കടും പിടുത്തം, വാശി എന്നത് ചിലരെ അകറ്റാൻ ഇടയാക്കിയെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ നിലപാട് കാരണം ഇന്ത്യ മുന്നണിയുടെ കൂടെ വരേണ്ടവർ ബിജെപിക്കൊപ്പം പോയി. ബിജെപിയുടെ ആപത്ത് തിരിച്ചറിഞ്ഞത് കൊണ്ടാണ് ഇന്ത്യ മുന്നണിക്ക് രൂപം കൊടുത്തത്. ആ മുന്നണി രൂപീകരണം തെറ്റായി പോയ് എന്നു പറയാൻ കഴിയില്ല.
ബിജെപി ക്കു ഒറ്റക്ക് ഭൂരിപക്ഷം ഇല്ലാതാകാൻ കാരണം ഇന്ത്യ മുന്നണി. ശക്തമായ പ്രതിപക്ഷ ബ്ലോക്ക് ഉണ്ടാക്കാൻ മുന്നണി സഹായിച്ചു. ബിജെപിയെ നേരിടുന്നതില്‍ കരുത്തു വളർത്തി എടുക്കുക എന്നതാണ് പ്രധാനം. ഇന്ത്യ മുന്നണിയെ തകർക്കുന്ന സമീപനമാണ് കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ഹരിയനയില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന് സങ്കുചിത താല്‍പര്യമായിരുന്നു പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസ് കാണിച്ച ദുർവശിയും മറ്റുള്ളവരെ അംഗീകരിക്കാനുള്ള പ്രയാസവുമാണ് ബിജെപിക്ക് സഹായകമായത്. രാജ്യസഭ അംഗമായിരുന്ന കെ.സി. വേണുഗോപാലാണ് ആലപ്പുഴ മത്സരിച്ചത്. ആ രാജ്യസഭ സീറ്റ് ബിജെപിക്കു കിട്ടുമെന്ന് കോണ്‍ഗ്രസിന് അറിയാമായിരുന്നു.
ദില്ലിയില്‍ എഎപിയാണ് ബിജെപിയെ സമർത്ഥമായി നേരിട്ടത്. എഎപി നേതാവ് സിസോദിയയെ അറസ്റ്റ് ചെയ്തപ്പോള്‍ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാത്തത് എന്താണെന്നു കോണ്‍ഗ്രസ് ചോദിച്ചു. ഈ നിലപാട് ആപിനെ ദുർബലപ്പെടത്താൻ ബിജെപിക്ക് സഹായകമായി. കോണ്‍ഗ്രസ് കൊടുത്ത പരാതിയാണ് ബിജെപിയെ സഹായിച്ചതെന്നും പിണറായി കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പു വന്നപ്പോള്‍ ആപ്പിന്റെ കൂടെ കോണ്‍ഗ്രസ് നിന്നില്ല. ബിജെപി വിരുദ്ധ മുന്നേറ്റത്തില്‍ കോണ്‍ഗ്രസ് വിള്ളല്‍ വീഴ്ത്തുന്നു. ഡിഎംകെ യുടെ കാര്യത്തില്‍ സാമാന്യ യുക്തിക്കു ചേരാത്ത കാര്യം കോണ്‍ഗ്രസ് കാണിച്ചു. പരസ്പര ചർച്ച ഇല്ലാതെയാണ് കോണ്‍ഗ്രസ് തമിഴ്നാട്ടില്‍ മുന്നണി മാറിയത്. ഇടതുപക്ഷം മര്യാദ പാലിച്ചാണ് നിലപാട് എടുത്തത്. ഇടതുപക്ഷത്തെ തകർക്കുക എന്ന ബിജെപി രാഷ്ട്രീയ അജണ്ടയുടെ കൂടെയാണ് കോണ്‍ഗ്രസ് നില്‍ക്കുന്നത്. അതിനു കോണ്‍ഗ്രസ് അഖിലേന്ത്യാ നേതാക്കള്‍ തന്നെ ഇടതു പക്ഷത്തെ ആക്രമിക്കുന്നു. ബിജെപി സർക്കാർ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരെ നടപടി എടുത്തു. കേന്ദ്ര ഏജൻസികള്‍ അവരെ ചോദ്യം ചെയ്തപ്പോള്‍ ശക്തമായി ഇടതുപക്ഷം എതിർത്തു. രാഹുലിന്റെ എം പി സ്ഥാനം അയോഗ്യമാക്കാൻ നീക്കം നടന്നപ്പോള്‍ ഇടതു പക്ഷം ശക്തമായ നിലപാട് സ്വീകരിച്ചു. കോണ്‍ഗ്രസിന്റെ ഫണ്ട് മരവിപ്പിച്ചപ്പോള്‍ ഇടതു പക്ഷം എതിർത്തു.കോണ്‍ഗ്രസ് രാജ്യവ്യാകമായി ബിജെപിക്ക് അവസരമൊരുക്കുന്ന നിലയാണ് സ്വീകരിക്കുന്നത്. മത നിരപേക്ഷത സംരക്ഷിക്കുന്നതില്‍ കോണ്‍ഗ്രസിന് ആത്മാർഥത ഇല്ല. യുഡിഎഫ് സർക്കാരിന്റെ ഓരോ നടപടിയും സംഘപരിവാർ അജണ്ടകള്‍ക്ക് കീഴ്പ്പെടുന്നു എന്നാണ് വ്യക്തമാകുന്നത്. സത്യപ്രതിജ്ഞയിലെ വന്ദേ മാതരം മുതല്‍ ഇത് കാണാം. സംഘപരിവാർ സംഘടന നേതാവിനെ എംജി വിസി ആക്കി നിയമിച്ചു. ഇതിനെതിരെ സർക്കാർ ശബ്ദം ഉയർത്തിയോ. എന്നിട്ട് എല്‍ഡിഎഫ് സർക്കാരാണ് ഉത്തരവാദി എന്ന് പറയുന്നു. പിഎം ശ്രീയില്‍ വല്ലാത്ത ശങ്കയിലാണ് യുഡിഎഫ്. എവിടെ വരെ പോകുമെന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞു.