19/06/2026
ഒരു പുസ്തകം വായിക്കാനെടുക്കുമ്പോൾ നാം കണ്ണോടിക്കുന്നത് കേവലമൊരു അക്ഷരക്കൂട്ടിലേക്ക് മാത്രമല്ല; മറ്റൊരു ജീവന്റെ ആത്മവ്യഥകളിലേക്കും, അവർ ഒളിച്ചുവെച്ച സ്വപ്നങ്ങളിലേക്കും, സന്ദേഹങ്ങളിലേക്കും, ചിന്തകളിലേക്കുമാണ്. വായനയെന്നത് കാലത്തിന്റെയും ദേശത്തിന്റെയും അതിരുകൾ മായ്ക്കുന്ന ഒരു ദീർഘതീർത്ഥാടനമാണ്; അത് മനുഷ്യരിലേക്കും അവരുടെ ആത്മാവിന്റെ ആഴങ്ങളിലേക്കും നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഒരു മായായാത്രയാണ്.
ചില വായനകൾ നമ്മുടെ രാഷ്ട്രീയബോധത്തിന് മൂർച്ചകൂട്ടുന്നു; അധികാരത്തിന്റെ കപടമുഖംമൂടികളെയും അതിന്റെ ഗർവിനെയും തിരിച്ചറിയാൻ നമ്മെ പ്രാപ്തരാക്കുന്നു. അനീതികൾക്കെതിരെ വിരൽചൂണ്ടാനുള്ള ആർജ്ജവം അത് നമ്മുടെ നെഞ്ചിലേക്ക് പകർന്നുതരുന്നു. മറ്റുചിലതാകട്ടെ, പ്രണയത്തിന്റെ ആഴങ്ങളെക്കുറിച്ച് നിശബ്ദമായി സംസാരിക്കുന്നു. അത് കേവലം ഒരു സ്വപ്നലോകത്തേക്കുള്ള യാത്രയല്ല, മറിച്ച് അപരന്റെ നോവിനെയും ആനന്ദത്തെയും സ്വന്തം നെഞ്ചോട് ചേർക്കാനുള്ള ആർദ്രതയാണെന്ന് നമ്മെ പഠിപ്പിക്കുന്നു.
വീണ്ടെടുക്കാനാവാത്ത കാലത്തിന്റെ തുരുത്തുകളിലേക്ക് ചില വായനകൾ നമ്മെ തുഴഞ്ഞുവിടാറുണ്ട്. മറവിയിലാണ്ടുപോയൊരു മഴക്കാല സന്ധ്യയെ, പഴയൊരു വിദ്യാലയ വരാന്തയുടെ മൗനങ്ങളെ, കാലത്തിന്റെ മറവിലേക്ക് നടന്നുപോയ പ്രിയപ്പെട്ട മനുഷ്യരെ... അവ മനസ്സിന്റെ ഇരുണ്ട കോണുകളിൽ നിന്ന് വെളിച്ചത്തിലേക്ക് വിളിച്ചിറക്കുന്നു. വർഷങ്ങളായി അടഞ്ഞുകിടന്ന ഓർമ്മച്ചെപ്പുകൾ തുറന്ന്, കാലം പെയ്യിച്ച പൊടിപടലങ്ങൾ തുടച്ചുമാറ്റി, ആ പഴയ നിമിഷങ്ങൾക്ക് വീണ്ടും നമുക്കരികിൽ ജീവൻ നൽകുന്നു.
വായന മനുഷ്യനെ ജ്ഞാനിയാക്കുന്നതിനും മുൻപ് കൂടുതൽ മനുഷ്യനാക്കുകയാണ് ചെയ്യേണ്ടത്. അപരന്റെ കണ്ണിലൂടെ ലോകത്തെ ദർശിക്കാൻ നമ്മെ പ്രാപ്തരാക്കിക്കൊണ്ട്, നാം ജീവിക്കാത്ത ജീവിതങ്ങളിലേക്കും അറിയാത്ത ചിന്താധാരങ്ങളിലേക്കും അത് വഴിവിളക്കാകുന്നു. വായന ഒരു ശീലമല്ല, ഒരു ജീവിതരീതിയാണ്. പുസ്തകങ്ങൾ വെറും അറിവിന്റെ ശേഖരങ്ങളല്ല; അവ നമ്മുടെ ആത്മാവിന്റെ കണ്ണാടികളും മനസ്സിന്റെ ജനലുകളുമാണ്.
In Photo: നിന്നുപോയ വായനയെ വീണ്ടും തിരികെ കൊണ്ടുവന്ന പുസ്തകം; പ്രിയ എഴുത്തുകാരൻ എം. മുകുന്ദന്റെ "ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു". ഹരിദ്വാറിലെ കർപ്പൂരഗന്ധവും ഗംഗയുടെ തണുപ്പും എന്നെങ്കിലും ഒരിക്കൽ അനുഭവിച്ചറിയണമെന്ന ആഗ്രഹത്തോടെ...! 📚
വായനാദിന ആശംസകൾ